ന്യഡൽഹി: ഡൽഹി-എൻസിആറിലെ 80 ശതമാനത്തിലധികം ആളുകൾക്കും മലിനമായ വായു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് സർവേ റിപ്പോർട്ട്. വിട്ടുമാറാത്ത ചുമ, ക്ഷീണം, ശ്വാസതടസം എന്നിവയുൾപ്പെടെയുള്ള സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി സർവേയിൽ കണ്ടെത്തി.
സ്മിറ്റൻ പൾസ്എഐ സർവേയിൽ പങ്കെടുത്തവരിൽ 68.3 ശതമാനം പേർ കഴിഞ്ഞ വർഷം മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് വൈദ്യസഹായം തേടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി. പ്രതികരിച്ചവരിൽ 76.4 ശതമാനം പേരും പുറത്തെ സമയം ഗണ്യമായി കുറച്ചതായും വീടുകൾക്കുള്ളിൽ കഴിയുന്പോൾ വീടുകൾ വെർച്വൽ ജയിലുകളാക്കി മാറ്റിയതായും സർവേ അവകാശപ്പെട്ടു.
ഡൽഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലായി 4,000 നിവാസികളിലാണ് പഠനം നടത്തിയത്. മലിനീകരണം മധ്യവർഗ കുടുംബങ്ങൾക്ക് മേൽ സാമ്പത്തിക ബാധ്യത വരുത്തിവച്ചിട്ടുണ്ട്. 85.3 ശതമാനം പേർക്ക് മലിനീകരണം മൂലം ഗാർഹിക ചെലവ് വർധിച്ചതായി റിപ്പോർട്ട് ചെയ്തു,
സർവേയിൽ 79.8 ശതമാനം പേർ സ്ഥലം മാറ്റത്തെക്കുറിച്ച് ആലോചിക്കുകയോ സ്ഥലം വിട്ടിരിക്കുകയോ ചെയ്യുന്നുണ്ടെന്നും കണ്ടെത്തി. 33.6 ശതമാനം പേർ സ്ഥലംമാറ്റത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും 31 ശതമാനം പേർ അത് സജീവമായി പരിഗണിക്കുന്നുണ്ടെന്നും 15.2 ശതമാനം പേർ ഇതിനകം സ്ഥലംമാറ്റം നേടിയിട്ടുണ്ടെന്നും കണ്ടെത്തി.